Tuesday, November 22, 2011

പെട്ടിപ്പാലത്തെ പോരാട്ട ഗാഥ


ഇവിടെ എന്റെ അയല്‍ പ്രദേശക്കാര്‍ സമരപ്പന്തലിലായിരിക്കുമ്പോള്‍ എനിക്കെങ്ങിനെ ബ്ലോഗ്ഗില്‍ നൊസ്റ്റാള്‍ജിയയും നുണഞ്ഞ് കളിചിരി പറഞ്ഞിരിക്കാന്‍ കഴിയും?

കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ വഴിയും ചാനലുകള്‍ വഴിയും വായനക്കാര്‍ക്ക് പെട്ടിപ്പാലം മാലിന്യ പ്രശ്നത്തെപ്പറ്റി ഒരേകദേശ രൂപമുണ്ടാകുമെന്ന് കരുതട്ടെ,
തലശ്ശേരിക്കും മാഹിക്കും മദ്ധ്യേയുള്ള സുന്ദരമായ ഒരു പ്രദേശമാണ് പെട്ടിപ്പാലം.
ഒരു ഭാഗത്ത്‌ സുന്ദരമായ കടല്‍ക്കരയാണെങ്കില്‍, മധ്യഭാഗത്ത്‌ നാഷണല്‍ ഹൈവേ.തൊട്ടിപ്പുറത്ത് തീവണ്ടിപ്പാത.
പക്ഷെ,ഈ സ്ഥലം എളുപ്പം തിരിച്ചറിയാന്‍ കഴിയുക അതിലേ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന അസഹ്യമായ ദുര്‍ഗന്ധം കൊണ്ടാണ്.ബസ്സ് ആ സ്റ്റോപ്പിലെത്തിയാല്‍ എല്ലാവരുടെയും കൈ മൂക്കിനു നേരെ ഉയരുന്നത് കാണാന്‍ പറ്റും.(ഇപ്പോള്‍ മൂക്ക് പൊത്തിപ്പാലം എന്ന ബോര്‍ഡും ഉണ്ട്!)
അങ്ങോട്ട്‌ നോക്കിയാല്‍ കാണുന്ന കാഴ്ചയോ?കുന്നോളം ഉയരത്തില്‍ മാലിന്യങ്ങള്‍..
ഒറ്റനോട്ടത്തില്‍ത്തന്നെ അറപ്പും വെറുപ്പും ഉളവാക്കുന്നൊരു ദൃശ്യമാണത്..
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ,ഈ കാഴ്ചയും കണി കണ്ടുണരാന്‍ വിധിക്കപ്പെട്ടവരാണ് പെട്ടിപ്പാലം വാസികള്‍.
ബസ്സില്‍ ഏതാനും നിമിഷങ്ങള്‍ പോലും നമുക്ക് മൂക്ക് പൊത്താതെ ഇരിക്കാന്‍ വയ്യെങ്കില്‍ അവിടുത്തെ സ്ഥിര താമസക്കാരുടെ സ്ഥിതിയെന്തായിരിക്കും?
ഒന്നാലോചിച്ചു നോക്കൂ..

ദശകങ്ങളായി തലശ്ശേരി നഗരസഭ അവരുടെ എല്ലാ വിഴുപ്പും,മാലിന്യങ്ങളും കൊണ്ടിടുന്ന സ്ഥലമാണ് പുന്നോല്‍ പെട്ടിപ്പാലം.അതില്‍ മാരകങ്ങളായ ആശുപത്രി മാലിന്യങ്ങള്‍ വരെ പെടും.കാക്ക കൊത്തി അത് നാട് മുഴുവന്‍ കൊണ്ടിടുകയും ചെയ്യുന്നു.
ഒരുപാട് കാലമായി നാട്ടുകാര്‍ ഇതിന്റെ പിന്നാലെ കേസും സമരവുമായി നടക്കുന്നു.അവിടെ മാലിന്യം നിക്ഷേപിക്കാനോ,നിര്‍മാണ പ്രവര്‍ത്തനം നടത്താനോ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവും വന്നു.പക്ഷെ,,പറഞ്ഞിട്ടെന്ത്?
അതൊക്കെയും തലശ്ശേരി നഗരസഭയ്ക്ക് പുല്ലായിരുന്നു.അവസാനം നാട്ടുകാര്‍ ഒന്നാകെയിതാ സമരരംഗത്തിറങ്ങിയിരിക്കുന്നു.
ഇന്നിത് ഇരുപത്തി മൂന്നാം ദിവസമാണ്.നവംനവങ്ങളായ സമരരീതികള്‍ കൊണ്ട് സമ്പന്നമാണ് ഓരോ ദിവസവും.സ്ത്രീകളാണേറെയും.തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങളെയെടുത്തുപോലും പെണ്ണുങ്ങള്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്.
രണ്ട് പെണ്ണുങ്ങള്‍ കൂടിയാല്‍ സീരിയല്‍ ചര്‍ച്ചയാണല്ലോ,പക്ഷെ,നിങ്ങള്‍ക്കീ പന്തലില്‍ കേള്‍ക്കാന്‍ കഴിയുക അത്തരം ചപ്പ് ചവറ് വര്‍ത്തമാനങ്ങളല്ല,പകരം ചടുലതയാര്‍ന്ന മുദ്രാവാക്യങ്ങളാണ്.
ഈ സമരം അവര്‍ ജയിച്ചേ പിന്‍ മാറൂ..
ദുര്‍ഗന്ധമില്ലാത്ത വായു അവര്‍ക്കൊരു സ്വപ്നമാണ്,
ശുദ്ധമായ കുടിവെള്ളം അവര്‍ക്ക് കിട്ടാക്കനിയാണ്..,
ശ്വാസകോശരോഗങ്ങളും,ചര്‍മ രോഗങ്ങളും അവരുടെ കൂടപ്പിറപ്പുകളാണ്..
പരിസര പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ അമിതമായ തോതില്‍ കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് കണ്ടെത്തിയത്.
പെട്ടിപ്പാലമെന്ന നാറുന്ന നാട്ടിലേക്കാണെന്ന് കേട്ടാല്‍ വിവാഹാലോചനകള്‍ പമ്പ കടക്കുന്നു..
ഇതൊക്കെയാണ് ഈ നാട്ടിലെ സ്ഥിതി വിശേഷങ്ങള്‍..
പിന്നെ അവര്‍ക്കെങ്ങിനെ ഈ സമരം ജീവന്മരണപ്പോരാട്ടമല്ലാതിരിക്കും??
പരിസ്ഥിതി ഇത്രയധികം അപകടകരമായിട്ടും ഭരണാധികാരികളുടെ അലംഭാവം ശരിക്കും അമ്പരപ്പിക്കുന്നതാണ്.

സമരത്തിന്റെ മുന്നണിയിലുള്ള ശ്രീമതി ജബീന പറയുന്നത്,ഒരു കാര്യത്തില്‍ അവര്‍ക്ക് തലശ്ശേരി മുനിസിപ്പാലിറ്റിയോട് നന്ദിയുണ്ട് എന്നാണ്.കാരണം ഇതോടെ സ്ഥലത്തെ സ്ത്രീ ശക്തി സംഘടിക്കുകയും അവര്‍ക്ക് പുതിയൊരുണര്‍വ് വരികയും ചെയ്തു.
സമരത്തോട് നഗരസഭയുടെ മനോഭാവം ധാര്‍ഷ്ട്യം കലര്‍ന്നതാണ്‌.എത്രയോ പരിഹാര മാര്‍ഗങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചു കൊടുക്കുന്നുണ്ടെങ്കിലും അതൊന്നും അവരുടെ തിമിരം ബാധിച്ച നയനങ്ങളില്‍ പതിയുന്നില്ല.

മൂന്ന് C കള്‍ കൊണ്ട് പ്രശസ്തമാണ് തലശ്ശേരി എന്ന് പറയാറുണ്ട്‌.(സര്‍ക്കസ്,ക്രിക്കറ്റ്,കേക്ക് ).പക്ഷെ,അവരുടെ മുനിസിപ്പാലിറ്റിക്ക് വേറൊരു സീയുടെ കുറവുണ്ട്.അതാണ്‌ CLEANLINESS .
തന്റെ അഴുക്ക് മറ്റുള്ളവര്‍ പേറട്ടെ എന്ന ചീത്ത മനസ്ഥിതിക്ക് പെട്ടിപ്പാലത്തെ കച്ചറയേക്കാള്‍ നാറ്റമുണ്ട്..

പോരാളികള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും..