Saturday, September 20, 2014

ശ്..ശ്..ശ്ശ്...ഡോക്ടർ തിരക്കിലാണ് !

നമ്മൾ ഓരോരുത്തരും സ്വകാര്യമായും ചിലപ്പോൾ  പരസ്യമായും മോഹിച്ചു പോകുന്ന  കാര്യമാണ് ഒരു ഡോക്ടർ സുഹൃത്ത്‌ ഉണ്ടായിരുന്നെങ്കിൽ  എന്ന്..
അസുഖം വന്ന് ശാരീരികമായും മാനസികമായും തളർന്ന് ഡോക്ടറുടെ അടുത്ത് പോയി വരുമ്പോഴേക്കും പലപ്പോഴും പോയതിനേക്കാൾ പരിതാപകരമായ അവസ്ഥയിലായിരിക്കും നമ്മൾ തിരിച്ചു വരിക.അങ്ങോട്ട്‌ പറയുന്നത് എന്താണെന്ന് വ്യക്തമായി കേൾക്കാതെ എങ്ങിനെയാണ് ഡോക്ടർ നമ്മെ ചികിത്സിക്കുക?
പലപ്പോഴും ഒരടിയും കേറിപ്പിടുത്തവും എന്ന മട്ടിൽ നോക്കലും മരുന്നെഴുതലും നടക്കും.അതിൽ മാറിയാൽ രക്ഷപ്പെട്ടു.അല്ലെങ്കിൽ അധോഗതി!

കഴിഞ്ഞ ഒരു വർഷമായി പല ഡോക്ടർമാരുടെയും  പലവിധ സ്വഭാവങ്ങളും അനുഭവിച്ച ഒരു വ്യക്തി എന്ന നിലയിൽ എനിക്കവരെക്കുറിച്ചു ഇതെഴുതിയേ പറ്റൂ..
അവരുടെ തിര തിരക്ക് കാണുമ്പോൾ പലപ്പോഴും സായ്പ്പിനെ കാണുമ്പോൾ കവാത് മറന്നു പോകുന്ന അവസ്ഥയിലായിപ്പോകും നമ്മൾ.അങ്ങോട്ട്‌ പറയാനുള്ളത് കേൾക്കാനുള്ള  സന്മനസ്സോ,ഇങ്ങോട്ട് എന്തെങ്കിലും പറയാനുള്ള മര്യാദയോ നമ്മൾ പ്രതീക്ഷിക്കാൻ പാടില്ല.ഡോക്ടർ ഒരു കുരയാണെങ്കിൽ നേഴ്സ് രണ്ടു തവണ നമ്മുടെ നേരെ കുരക്കും!!
ചിരി ആരോഗ്യത്തിന് നല്ലത് എന്ന് നമ്മളിൽ പലരും പല പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്,അനുഭവിച്ചറിഞ്ഞിട്ടുമുണ്ടാകാം,പക്ഷെ,അങ്ങിനെ ചിരിച്ചിട്ടുള്ള ആരോഗ്യം വേണ്ട എന്നാണ് ആരോഗ്യത്തിന്റെ മൊത്തക്കച്ചവടക്കാരായ ഭൂരിപക്ഷം ഡോക്ടർമാരുടെയും മനോഭാവം..

പ്രിയപ്പെട്ട ഡോക്ടര്മാരെ,നിങ്ങളുടെ ഒരു കൊച്ചു പുഞ്ചിരിക്ക് പോലും ഒരു പാട് രോഗങ്ങൾ ഉരുക്കിക്കളയാനുള്ള ശക്തിയുണ്ടെന്ന് ദയവായി മനസ്സിലാക്കുക.
ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള അവരുടെ യാത്രക്കിടയിൽ രോഗികൾക്ക് അവർ കൽപ്പിക്കുന്ന വില അവർക്കേ  അറിയൂ..
ഒരു രോഗിക്ക് ആദ്യം നൽകേണ്ടത് മാനസികമായ സാന്ത്വനമാണെന്ന് ഒരു വിദഗ്ദ്ധനും മനസ്സിലാക്കുന്നില്ല. മനസ്സ് പരിഭ്രമിക്കുമ്പോൾ ദോഷകരമായ ഹോർമോണുകൾ ശരീരത്തിൽ സജീവമാകുമെന്ന് ആദ്യം തിരിച്ചറിയേണ്ടത് ആരാണ്?ഡോക്ടറോ  രോഗിയോ?
മനുഷ്യപ്പറ്റുള്ള,കാരുണ്യം നിറഞ്ഞ മനസ്സുള്ള ഡോക്ടർമാർ ഇല്ലെന്നു ഞാൻ പറയുന്നില്ല.പക്ഷെ,അതൊക്കെ ഭാഗ്യ യോഗം പോലെ. നല്ല സ്വഭാവമുള്ള ഒരു ഡോക്ടറെ കിട്ടിയാൽ പകുതി രോഗം ആ ക്ളിനിക്കിൽ നിന്ന് ഇറങ്ങുമ്പോഴേക്കും മാറും!!
ഒരിക്കൽ ഒരു ഓർത്തോക്ക്  x ray കാണിക്കാൻ വേണ്ടി പിന്നാലെ ഓടേണ്ടി വന്നിട്ടുണ്ട്.
പണ്ട് ഞങ്ങളുടെ ഫാമിലി ഡോക്ടർ ആയിരുന്ന ഡോക്ടർ മേനോനെ ഈയവസരത്തിൽ ഓർത്തു പോകുന്നു..അദ്ദേഹം ഒരു ഡോക്ടർ ആയിരുന്നില്ല ഞങ്ങൾക്ക് ;മറിച്ച് സ്നേഹനിധിയായ ഒരു കാരണവരെപ്പോലെയായിരുന്നു...
അതൊന്നും ഇപ്പോൾ വ്യാമോഹിക്കാൻ പോലും പറ്റൂല..
ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ അന്നത്തെ ഭിഷഗ്വരന്മാർ രോഗത്തെയും രോഗിയെയും തിരിച്ചറിഞ്ഞ് ചികിത്സിച്ചിരുന്നു.യന്ത്രങ്ങളുടെ വില കുറച്ചു കാണുകയല്ല.പക്ഷെ,ഇന്ന് യന്ത്രങ്ങൾ ഉപയോഗത്തെക്കാളുപരി ദുരുപയോഗം ചെയ്യുകയാണെന്ന് ആർക്കാണറിഞ്ഞൂടാത്തത് ?
വേറൊരു ഡോക്ടർ സാറിനെ ഞങ്ങൾ സ്വകാര്യമായി അഡ്മിഷൻ ഡോക്ടർ എന്നാണു വിളിക്കാറ് ! തൊട്ടതിനും പിടിച്ചതിനും മൂപ്പർ അഡ്മിറ്റ്‌ ചെയ്തേ അടങ്ങൂ !
ഡോക്ടറുടെ വിവരത്തെ വെല്ലു വിളിക്കുകയല്ല,പക്ഷെ,അദ്ദേഹം അഡ്മിറ്റ്‌ ചെയ്യാൻ പറയുകയും ഞങ്ങൾ വേണ്ടെന്ന് വെക്കുകയും ചെയ്ത  കേസുകളിൽ ഒന്നുറങ്ങി എണീറ്റപ്പോഴേക്കും ഓടിച്ചാടി നടന്നിട്ടുണ്ട് കുട്ടികൾ..
ഇപ്പോഴത്തെ ഡോക്ടർമാർ ഒന്നാന്തരം ബിസിനസ്‌ മെൻ ആണെന്നാണ്‌ ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നത്‌.ബിസിനസ്‌ ആയ്ക്കോളൂ,ഒപ്പം ഒരൽപം മനുഷ്യത്വവും കൂടെ വേണമെന്ന അപേക്ഷ മാത്രം..
ഡോക്ടർമാർ കൂട്ടത്തോടെ വന്ന് ആക്രമിക്കുന്ന ഒരു ദുസ്വപ്നവും പ്രതീക്ഷിച്ച് ഞാനിതാ പോകുന്നു !