Saturday, March 26, 2011

വര്‍ണമനോഹരമാണീ മാളിക..



വീട്‌ എന്നാല്‍ തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും,മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം തരുന്നതും,
കൂടണയുമ്പോള്‍ സ്നേഹോഷ്മളതയില്‍ വിലയം പ്രാപിക്കാന്‍ കഴിയുന്ന ഇടമാണെന്നും ഒക്കെയുള്ളത് ഇന്ന് പഴഞ്ചന്‍ സങ്കല്‍പം..
ഇന്നത്തെ വീടുകള്‍ ഡോള്‍ ഹൌസുകള്‍ പോലെ മനോഹരവും അത് പോലെ നിര്‍ജ്ജീവവുമാണ്.

ഒരു ഗൃഹപ്രവേശത്തിന് പോയാല്‍ അവിടുത്തെ സെറ്റപ്പുകള്‍ നമ്മെ അത്ഭുദസ്തബ്ധരാക്കും.പ്രോപ്പര്‍ട്ടി ഷോ ആണോ എന്ന് സംശയിച്ചു പോകുന്ന സജ്ജീകരണങ്ങള്‍..കടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്ന പോലെ ഒന്നിനൊന്ന് മികച്ച മുറികള്‍..
ഓണംകേറാ മൂലകളില്‍പ്പോലുമുണ്ട് റിമോട്ട് ഉപയോഗിച്ച് തുറക്കാവുന്ന ഗേറ്റുകളുള്ള കൂറ്റന്‍ മണിമാളികകള്‍..
എന്റെയൊരു സരസയായ ബന്ധു ഇങ്ങിനെയൊരുവീട്ടില്‍ നിന്നും toilet ല്‍ പോകേണ്ടിവന്നപ്പോള്‍ അത്യന്താധുനിക സംവിധാനങ്ങള്‍ കണ്ട് കാര്യം നിര്‍വഹിക്കാതെ മടങ്ങിയത്രേ!ഏത് ഭാഗത്ത്‌ നിന്നാണ് വെള്ളം വീഴുക എന്ന് പേടിയായിപ്പോയി എന്നായിരുന്നു അവളുടെ പ്രതികരണം..
വീട് നിര്‍മാണത്തിനും അതലങ്കരിക്കാനും ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ നമുക്ക് മടിയില്ല.
(ക്ഷമിക്കണം..ഇപ്പോള്‍ കോടികളല്ലേ?)
മുകേഷ് അംബാനിയുടെ പിന്‍ഗാമികളാകാന്‍ ഏറ്റവും യോഗ്യര്‍ മലയാളികള്‍ തന്നെ ആയിരിക്കും.

കൂടുതലും ഇത്തരം കാട്ടിക്കൂട്ടലുകള്‍ കാഴ്ച്ചക്കാരെക്കൊണ്ട് 'ഹാ..ഹൂ..'പറയിക്കാന്‍ വേണ്ടിയാണ്.പക്ഷെ അവരൊന്ന് മറക്കുന്നു.ഇതിലും മികച്ചതൊന്ന് കാണുന്നത് വരെ മാത്രമേ അതൊക്കെ നില നില്‍ക്കൂ.

ഈ ബംഗ്ലാവുകളില്‍ അടുക്കള രണ്ടാണ്.ഒന്ന് കാഴ്ചക്കും,മറ്റൊന്ന് പണിയെടുക്കാനും.ആദ്യത്തേത് പരസ്യത്തില്‍ കാണുന്ന പടിയായിരിക്കും.ഇലക്ട്രിക്‌ ചിമ്നി,ഹോബ് തുടങ്ങി ആധുനികമായ എല്ലാ സംവിധാനങ്ങളും അടങ്ങിയത്.
മറ്റതിലോ?അവിടമാണ് വീട്ടമ്മയുടെ കളരി.ഒരു സാദാ ഗ്യാസ് stove ഉം അതിനോടനുബന്ധിച്ച പണിയായുധങ്ങളും മാത്രം.
Modern kitchen സന്ദര്‍ശകരുടെ വാ പൊളിപ്പിക്കാന്‍ വേണ്ടി തൊടാതെ വെക്കും.
(ഈ എഴുതിയതിലൊന്നും ഒരിറ്റ് വെള്ളം പോലും ചേര്‍ത്തിയിട്ടില്ല.ഒരു പാട് വീടുകളില്‍ കണ്ട കാഴ്ചകളാണ്.)
ഇതൊക്കെ എന്റെ നാടിന്റെ മാത്രം പ്രത്യേകതയാണോ എന്ന് ഞാന്‍ സംശയിച്ചു പോയിരുന്നു.
ഏകദേശം ഒരു പത്തു വര്‍ഷം മുമ്പ് കവയത്രി റോസ് മേരി 'വനിത'യിലെഴുതിയിരുന്ന കോളത്തില്‍
കോട്ടയത്തോ മറ്റോ ഇങ്ങിനെയൊരു വീട് സന്ദര്‍ശിച്ച കാര്യം എഴുതിയതോര്‍ക്കുന്നു.ആ വീട്ടില്‍ അടുക്കള മാത്രമല്ല,drawing റൂം പോലും ഈ രണ്ട് വീതമാണത്രേ!
അപ്പോള്‍ കുഴപ്പം എന്റെ നാടിന്റെയല്ല..

ഇത് പോലെ ഇസ്തിരിയിട്ട് വെച്ച ഒരു വീട് സന്ദര്‍ശിക്കാനിടവന്നപ്പോള്‍ അവിടുത്തെ അടുക്കള എന്നെ ശരിക്കും അമ്പരപ്പിച്ചു.പണിയെടുത്ത ഒരു ലക്ഷണവുമില്ല!ആകെ ഒരടുക്കളയേ ഉണ്ടായിരുന്നൂ താനും.ഞാന്‍ വീട്ടുകാരിയെ വാരിക്കോരി പ്രശംസിക്കുകയും ചെയ്തു.അവിടെ നിന്നും ഇറങ്ങിയ ഉടനെ കൂടെയുണ്ടായിരുന്ന ബന്ധു എന്റെ നേരെ ചാടിക്കയറി 'നീ എന്തറിഞ്ഞിട്ടാ? അവളിവിടെ വല്ലതും വെച്ചുണ്ടാക്കിയിട്ട് വേണ്ടേ?ഒക്കെ ഉമ്മ ഉണ്ടാക്കിക്കൊണ്ടുവരുന്നതാ..'ഞാന്‍ ശരിക്കും അമ്പരന്നത് അപ്പോഴാണ്‌.

നുള്ളാതെ നോവിക്കാതെ വളര്‍ത്തുന്ന കുഞ്ഞുങ്ങളെപ്പോലെ,ഇപ്പോഴത്തെ വീടുകളെയും നമ്മള്‍ തല്ലാതെ തലോടാതെ വെക്കുകയാണ്.
കണ്ണ്
നീര് വീണ് ടൈല്‍സ് ചീത്തയാകുമോ എന്ന ഭയത്തോടെയാണ് നമ്മളിന്ന് കരയുന്നത്.കൂട്ടു കൂടാന്‍ കൂടെ ചിരിക്കാന്‍ ബന്ധുക്കളെത്തിയാല്‍ നമ്മുടെ ബംഗ്ലാവ് അലങ്കോലപ്പെടുമോ എന്ന ഭയത്താല്‍ ഉള്ളു തുറന്ന് ചിരിക്കാന്‍ നമുക്കാവുന്നില്ല.
വീട് ഒരു ഷോകെയ്സ് ആകുമ്പോള്‍ അതിലെ അംഗങ്ങള്‍ ഷോ പീസ്‌ ആയി മാറുകയാണ്.

അണ്‍ ലിമിറ്റെഡ് ബജറ്റില്‍ പണിതുടങ്ങുന്ന വീടുകള്‍ പണി തീരുമ്പോഴേക്കും ആ മനോഹരസൌധങ്ങളുടെ അകങ്ങളില്‍ നിറയുന്നത് നഷ്ടബോധത്തില്‍ നിന്നുയരുന്ന നെടുവീര്‍പ്പുകളും,വിലാപങ്ങളും..
ഇതൊക്കെ എത്ര കണ്ടാലും നമ്മളുടെ മനോഭാവം പണം പോട്ടെ പത്രാസ് വരട്ടെ എന്നാണ്..
ഈ രംഗത്തും ഗള്‍ഫ് മലയാളികളുടെ സംഭാവന വളരെ വലുതാണെന്നുള്ളത് വേദനാജനകമെന്നല്ലാതെന്തു പറയാന്‍?

Home where the heart is...

Saturday, March 12, 2011

എന്റെ ഹൃദയമിന്ന് ജപ്പാനിലാണ്..


ഇന്നലെ മുതല്‍ നമ്മുടെയെല്ലാം കണ്ണും,കരളും കാതും ജപ്പാനിലാണ്.
പ്രകൃതി അതിന്റെ എല്ലാ രൌദ്രഭാവത്തോടും കൂടിയാണ് അവിടെ തിമിര്‍ത്താടുന്നത്.
ജീവനില്ലാത്ത റോബോട്ടുകളെ അനുസരിപ്പിക്കുന്ന നാട്ടിലിന്ന് ജീവനുള്ള മനുഷ്യന്‍ നിസ്സഹായന്‍..

മരണ സംഖ്യ നേരം കഴിയുന്തോറും കൂടിക്കൊണ്ടേയിരിക്കുന്നു.ടി വിയില്‍ കൂടി കാണുന്ന ചിത്രങ്ങള്‍ ഒരു ഇംഗ്ലീഷ് സിനിമയിലേതാണോ എന്ന് സംശയിച്ചു പോകുന്നത്ര ഭീകരം.
ടോയ് ഹൌസുകള്‍ പോലെ വീടുകള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന കാഴ്ച സംഭ്രമജനകം.
അവിടെയുള്ള മനുഷ്യര്‍...അവരുടെ അവസ്ഥ..ആലോചിക്കാന്‍ കഴിയുന്നില്ല.

എത്ര എത്ര കുഞ്ഞുങ്ങള്‍ക്ക്‌ മാതാപിതാക്കളെ നഷ്ടപ്പെട്ടിരിക്കാം.
ഇണ തുണകള്‍ നഷ്ടമായവരെത്ര..

ഞാനീയവസരം ഓര്‍ക്കുന്നത് ജപ്പാനിലുള്ള ബ്ലോഗ്ഗര്‍ മഞ്ജുവിനെയാണ് .
സുഖമാണോ മഞ്ജൂ?
മഞ്ജുവും കുടുംബവും സുരക്ഷിതരായിരിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ഞാന്‍.
ബൂലോകം നല്‍കിയ ആത്മബന്ധം എത്രത്തോളം വലുതാണ്‌ എന്നും കൂടി അനുഭവപ്പെട്ടു ഈ സംഭവത്തോടെ.

മനുഷ്യരുടെ എല്ലാ ഹുങ്കും അസ്തമിക്കാന്‍ പ്രകൃതി ഒന്ന് കണ്ണ് മിഴിച്ചാല്‍ മതി.അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചവന്‍ കേഴും..തന്റെ എല്ലാ സമ്പത്തും വലിച്ചെറിയാനവന്‍ തയ്യാറാകും..ജീവന്‍ മാത്രം തിരിച്ചു കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു അലറിക്കരയും..

പണ്ട് സിലോണില്‍ ഉണ്ടായിരുന്ന എന്റെ വലിയ കാരണവര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട് അവിടെ ഒരു ഭയങ്കര വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഒരാള്‍ തന്റെ കുഞ്ഞിനെ കിടത്തി അതിന്മേല്‍ ചവിട്ടി എന്തോ പിടിച്ചു രക്ഷപ്പെട്ടത്രേ!
അതാണ്‌ ജീവന്റെ വില..
ആ വിലപിടിച്ച ജീവനാണ് നമ്മള്‍ യാതൊരു മൂല്യവും കല്‍പ്പിക്കാതെ പാഴാക്കിക്കളയുന്നത്‌.
ജീവിക്കുന്ന ഓരോ നിമിഷവും വിലപിടിപ്പുള്ളതാക്കാന്‍ ദൈവം നമ്മെ തുണയ്ക്കട്ടെ..
ജപ്പാന്‍ എത്രയും വേഗം പൂര്‍വ സ്ഥിതി പ്രാപിക്കുമാറാകട്ടെ.
നമുക്കൊന്നായി പ്രാര്‍ഥിക്കാം..

Friday, March 4, 2011

പൊള്ളുന്ന പൊന്നൊളി


പെണ്ണും പൊന്നും..
ഇത്രയും പരസ്പര പൂരകങ്ങളായ ഘടകങ്ങള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.
പുരാതന കാലം തൊട്ടു തുടങ്ങിയ ഒരു ബാന്ധവമാണത്.

ഇതെഴുതുമ്പോള്‍ സ്വര്‍ണവില എട്ട് ഗ്രാമിന് 15680.
ഇനി എത്ര കൂടിയാലും അതിനോടുള്ള ഭ്രമം കുറയുമെന്ന് തോന്നുന്നില്ല.സ്വര്‍ണ്ണക്കടകളിലെ തിരക്ക് അതാണ്‌ നമ്മോട് പറയുന്നത്.

ഈ മുടിഞ്ഞ ലോഹത്തോടുള്ള സ്ത്രീകളുടെ മനോഭാവം ഒരിത്തിരി മാറിയിരുന്നെങ്കില്‍ ഒരു പാട് പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്‌നങ്ങള്‍ പൂവണിയുമായിരുന്നൂ..
ഒരു പാട് മാതാപിതാക്കളുടെ നെഞ്ചിലെ തീയണയുമായിരുന്നൂ..
പക്ഷെ ഇടയ്ക്ക് ഒരു 'എങ്കില്‍' കിടപ്പുണ്ടല്ലോ..

ദിവസേന നമ്മളില്‍ പലരും കേള്‍ക്കുന്ന ഒന്നാണ് "മകളുടെ കല്യാണമാണ്,ഇത്ര പവന്‍ അവര്‍ ആവശ്യപ്പെടുന്നു,വീട്ടിലാണെങ്കില്‍ ഒരു തരി പൊന്ന് പോലുമില്ല.."എന്ന് തുടങ്ങുന്ന പരിദേവനങ്ങള്‍..
ഇന്നത്തെ സ്വര്‍ണ വില വെച്ച് നോക്കുമ്പോള്‍ ഇവര്‍ എങ്ങിനെയാണിതൊക്കെ ഒപ്പിക്കുക എന്നോര്‍ത്ത് തല പുകച്ചിട്ടുണ്ട്.അവസാനം ആയിരം ആളുകളുടെ കൈയും കാലും പിടിച്ചു അവര്‍ കാര്യം സാധിക്കും.അവരോട് ഇത് ആവശ്യപ്പെടുന്നവര്‍ക്കുമറിയാം എങ്ങിനെയെങ്കിലും സംഗതി നടക്കുമെന്ന്.

ഒന്നാലോചിച്ച് നോക്കൂ,നമുക്ക് സ്ഥിരമായി രണ്ടോ മൂന്നോ പവനില്‍ കൂടുതല്‍ ആഭരണങ്ങള്‍ അണിഞ്ഞ് നടക്കാന്‍ കഴിയില്ല.(ഇത്രയും അണിഞ്ഞ് തന്നെയാണ് ഞാനേത് കൊമ്പന്റെയും കല്യാണത്തിന് പോകാറ്.ദൈവാധീനത്താല്‍ ഇക്കാരണത്താല്‍ എനിക്കെവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ല!)
അപ്പോള്‍പ്പിന്നെ ബാക്കിയൊക്കെ ബാങ്ക് ലോക്കറുകളില്‍ സുഖനിദ്ര..
കോടിക്കണക്കിനു രൂപയാണ് ഇങ്ങിനെ ബാങ്ക് ലോക്കറുകളില്‍ നിര്‍ജ്ജീവമായിക്കിടക്കുന്നത്..

ഇതിനു മുമ്പൊരിക്കല്‍ ഒരു സംഘടന സക്കാത്ത് (മുസ്ലിംകളുടെ നിര്‍ബന്ധ ദാനം) സംബന്ധമായി ഒരു ഗ്രാമത്തില്‍ സര്‍വ്വേ നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ ഗ്രാമത്തിലെ സ്ത്രീകള്‍ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ സക്കാത്ത് മതിയത്രേ അവിടുത്തെ ജനങ്ങള്‍ക്ക്‌ എന്നെന്നേക്കുമുള്ള ക്ഷേമാവസ്ഥ കൈവരിക്കാന്‍ എന്നാണ്!!

ഇടത്തരക്കാര്‍ക്കിടയിലും ഇപ്പോള്‍ നൂറു പവനൊക്കെ ഒരു മിനിമം ആയി മാറിയിരിക്കുന്നു.
ആണ്‍മക്കളുള്ള ഉമ്മമാര്‍/അമ്മമാര്‍ വിചാരിച്ചാല്‍ ഈ ദുരവസ്ഥ നിഷ്പ്രയാസം മാറ്റിയെടുക്കാന്‍ പറ്റും.അതിന്‌ പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയെടുക്കേണ്ടത്ര ബുദ്ധിമുട്ടൊന്നുമില്ല.
ഒരു സാധനത്തിന് ആവശ്യക്കാര്‍ കുറയുമ്പോള്‍ അതിന്റെ വിലയിലും താനേ കുറവ് വരില്ലേ?

ഇതിനിടയിലുമുണ്ട് ചില വെള്ളിരേഖകള്‍.ഞാന്‍ കെട്ടുന്ന പെണ്ണിന് ഒരു പവന്‍ പോലും ആവശ്യമില്ലെന്ന് ശഠിക്കുന്ന നട്ടെല്ലുള്ള യുവാക്കള്‍.പക്ഷെ അതൊക്കെ കാണുന്നത് Once in a blue moon എന്ന പോലെയാണെന്ന് മാത്രം.

ഒരു NRI തന്റെ മകളുടെ വിവാഹത്തിന് ഗള്‍ഫില്‍ നിന്ന് ചുമന്നു കൊണ്ട് വന്നത് പോരാഞ്ഞ് നാട്ടിലെ ബ്യൂട്ടിയും ക്വാളിറ്റിയുമൊക്കെയും വാങ്ങിക്കൂട്ടി,അതിനും പുറമേ ലോക്കല്‍ ജ്വല്ലറികളിലും തന്റെ സാന്നിധ്യമറിയിച്ചു !
എന്തിനെന്നോ?
അത്രയധികം കൊടുത്തെന്ന് പൊങ്ങച്ചം വിളമ്പണ്ടേ?
വിളമ്പുന്ന കാര്യം സത്യമായിരിക്കണമെന്ന നിര്‍ബന്ധമുണ്ടേ മൂപ്പര്‍ക്ക്..

സ്നേഹക്കൂടുതല്‍ പ്രകടിപ്പിക്കാന്‍ പോലും നമ്മള്‍ കൂട്ടു പിടിക്കുന്നത്‌ സ്വര്‍ണത്തിനെത്തന്നെ..
എന്റെ പോന്നേ..,പൊന്ന് മോളെ എന്നൊക്കെയാണല്ലോ നമ്മള്‍ വിളിക്കാറ്.
ഒരു കുട്ടിയുടെ മികവിനെപ്പറ്റി പറയുമ്പോള്‍ പോലും "ആള്‍ 916 ആണ്‌ കേട്ടോ..!"എന്നാണ് വിശേഷണം..

വലിയ പാടൊന്നുമില്ലാതെ വിപാടനം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യത്തിലേക്ക് നമ്മള്‍ ഇറങ്ങിത്തിരിക്കാന്‍ ഇനിയും വൈകിയിട്ടില്ല..