Monday, November 22, 2010

നമുക്ക് സൈബര്‍ സ്പേസുകളില്‍ ഒത്തു കൂടാം


കൂടുമ്പോള്‍ ഇമ്പം നല്‍കുന്നത് എന്നാണ് കുടുംബത്തിന്റെ ഒരു നിര്‍വചനം.കൂട്ട് കുടുംബമാണെങ്കിലോ, ഇമ്പമിത്തിരി കൂടും അല്ലെ?

കൂട്ടുകുടുംബ വ്യവസ്ഥയൊക്കെ മാഞ്ഞുപോയ നന്മകളില്‍ ഒന്നായി മാറിയിരിക്കുന്നു.ഇന്നത്തെ ചുറ്റുപാടില്‍ അതൊന്നും പ്രായോഗികവുമല്ല.

എങ്കിലും ചില സ്ഥല ങ്ങളില്‍ അതിനു പകരം ഒരു തറവാട് പൊളിച്ചിടത്ത് അവിടെയുള്ളവരൊക്കെ അടുത്തടുത്ത് വീടുകള്‍ വെച്ച് താമസിക്കുന്നത് കണ്ടിട്ടുണ്ട്.
എനിക്കെന്നും അസൂയ തോന്നിയിട്ടുള്ള ഒരു കാഴ്ചയാണത് .ഒറ്റയ്ക്ക് വളര്‍ന്നതിനാല്‍ ഇപ്പോഴും കൂട്ടായ്മകള്‍ കാണുമ്പോള്‍ എന്‍റെ മനസ്സ് ചാടും..

കല്യാണം കഴിഞ്ഞ സമയത്ത് എന്‍റെ ഭര്‍ത്താവിന്‍റെ വീട് വലിയൊരു കൂട്ട് കുടുംബമായിരുന്നു.അവിടുത്തെ ഓരോ നേരങ്ങളും ഞാന്‍ ഇപ്പോഴും മനസ്സിലിട്ടു നുണയാറുണ്ട്..

അഞ്ചെട്ട് യുണിഫോമുകളില്‍ വിവിധ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ബഹളം കൊണ്ട് ശബ്ദമുഖരിതമായ പ്രഭാതങ്ങള്‍..
ഉച്ചനേരങ്ങളില്‍ പ്രവാസികളായ ഭര്‍ത്താക്കന്മാരുടെ കത്തിന് വേണ്ടി പോസ്റ്റ്‌മാനെയും കാത്തു നില്‍ക്കുന്ന പെണ്ണുങ്ങളുടെ വലിയൊരു ടീം ഉണ്ടാവും കോലായില്‍..
ഞങ്ങള്‍ ടീനേജേഴ്സ് ചറപറ കൂടി വേറൊരു ഭാഗത്ത്‌..
സായാഹ്നങ്ങളായിരുന്നു ഏറ്റവും മനോഹരം..
ഇന്നതൊക്കെ കാണാക്കാഴ്ചകളാണ്

കൂട്ടുകൂടി ജീവിക്കുന്നിടത്ത് വാര്‍ധക്യം ഒരു ശാപമാകില്ല,ഒറ്റപ്പെടല്‍ ഒരു വേദനയാകില്ല.
കുടുംബത്തിന്റെ സ്നേഹത്തണലില്‍ നമ്മുടെ ഉള്ളിലെ എല്ലാചൂടും തണുത്തു പോകും..ഒരുപാട് നൊമ്പരങ്ങള്‍ പരസ്പരം പങ്ക് വെച്ച് ഇല്ലാതാകും.

എന്റെയൊരു നാട്ടുകാരി,ധനികയാണ്.കൂട്ടിന് ധനികരുടെ അസുഖങ്ങള്‍ മാത്രം.മക്കളൊക്കെ ചിറകു വിരിച്ചു പറന്ന് പോയതിന് ശേഷം കടുത്ത ഏകാന്തത സഹിക്ക വയ്യാഞ്ഞ് പ്രാരാബ്ധക്കാരിയായ സഹോദരിയുടെ അടുത്തേക്ക് വിരുന്നു പോയി. "എനിക്ക് അവളുടെ കൂടെയിരുന്നു കുറച്ചു ചിരിക്കുകയെങ്കിലും ചെയ്യാലോ"എന്നായിരുന്നു അവരുടെ ആത്മഗതം..
സാമ്പത്തിക സുസ്ഥിതി കൊണ്ട് മാത്രം മാനസിക സ്വാസ്ഥ്യം കൈവരിക്കാന്‍ കഴിയില്ലല്ലോ..

നമ്മുടെ പൂര്‍വ്വികര്‍ ആകാശത്തോളം വിശാലമായ മനസ്സുള്ളവരായിരുന്നു.
വറ്റാത്ത ഉറവയുള്ള ഒരു സ്നേഹക്കിണര്‍ അവരുടെ ഉള്ളിലുണ്ടായിരുന്നു.
ആ കണ്ണുകളിലെ കാരുണ്യക്കടലില്‍ കഴുകിയാല്‍ തീരാത്ത സങ്കടങ്ങള്‍ അന്നുണ്ടായിരുന്നില്ല..

ഇന്ന് നമ്മള്‍ "എന്നെ തൊടല്ലേ,ഞാന്‍ തോടൂല്ലേ..."എന്ന മട്ടിലങ്ങനെ പോകുന്നു.നമുക്ക് കൂടാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളുണ്ട്,സംവദിക്കാന്‍ ബ്ലോഗ്ഗറുണ്ട്..
ഇവിടെ നമ്മള്‍ സംതൃപ്തര്‍!
ആണോ?

Monday, November 8, 2010

മനസ്സ് നിറയെ മക്ക





"ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്
ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക്
ഇന്നല്‍ ഹംദ,വന്നിഅമത്ത ലക വല്‍ മുല്‍ക്ക്
ലാ ശരീക്ക ലക്ക..."
(അല്ലാഹുവേ,ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ഉത്തരം ചെയ്തിരിക്കുന്നു.
ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു.
നിനക്ക് ഒരു പങ്കുകാരനുമില്ല.
ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു.
സര്‍വ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്.
എല്ലാ അനുഗ്രഹവും നിന്റെതാണ്.
എല്ലാ അധികാരവും നിനക്ക് മാത്രമാണ്.
നിനക്ക് ഒരു പങ്കുകാരനുമില്ല.)

ഒരു സ്വപ്ന സാക്ഷാല്‍ക്കാരമായ ഹജ്ജ് യാത്രയുടെ സ്പന്ദിക്കുന്ന സ്മരണകള്‍ ഇന്നും എന്‍റെ മനസ്സ് നിറയെ പച്ചപിടിച്ച് കിടപ്പുണ്ട്.ഒരിക്കലും കരിഞ്ഞു പോകാത്ത വിധം..
ഇപ്പോള്‍ ഹജ്ജ് അടുത്തപ്പോള്‍ എനിക്കതാരോടെങ്കിലും പറയാതെ വയ്യ..

കഅബ നേരില്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി..
ഏതൊരു ബിന്ദുവിലേക്ക് നേരെ തിരിഞ്ഞാണോ ഞാന്‍ അഞ്ചു നേരം നമസ്കരിക്കുന്നത്,അത് ഇതാ എന്‍റെ കണ്മുന്നില്‍!
ഞാനടക്കമുള്ള ജനലക്ഷങ്ങള്‍ അതിനെ തവാഫ് (പ്രദക്ഷിണം)ചെയ്യുകയാണ്.സൂര്യന് ചുറ്റും ഭൂമി എന്നപോലെ,ആന്റിക്ലോക്ക് വൈസ് ആയി..
ആ പ്രവാഹത്തില്‍ ഈ ഞാനും സ്വയം അലിഞ്ഞില്ലാതാകുന്നത്‌ പോലെ തോന്നി..
നമ്മുടെ എല്ലാ അഹംഭാവങ്ങളും അവിടെ ഉരുകിപ്പോകും..സൂര്യകിരണമേറ്റ മഞ്ഞുകട്ട ഉരുകും പോലെ..

മരുഭൂമിയിലെ നിലയ്ക്കാത്ത ഉറവയായ സംസം കൊണ്ട് ഇന്നും ലക്ഷോപലക്ഷം ജനങ്ങള്‍ ദാഹം ശമിപ്പിക്കുന്നു.
സഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍ കൂടി നടക്കുമ്പോള്‍ നമ്മളാഗ്രഹിച്ച് പോകും..ഇസ്മായീലിനെ പ്പോലൊരു സന്തതിയാകാന്‍..ഹാജറയെപ്പോലൊരു മഹതിയാകാന്‍..

പിന്നീട് അറഫയിലും മുസ്ദലിഫയിലുമെല്ലാം സ്വയം നഷ്ടപ്പെട്ട നാളുകളായിരുന്നു.പ്രാര്‍ത്ഥനകളില്‍ മുഴുകി,പാപങ്ങള്‍ കഴുകി,പശ്ചാത്താപത്തിന്റെ രാപ്പകലുകള്‍..
വിശാലമായ മുസ്ദലിഫാ മൈതാനത്ത് വെറും കിടക്കവിരി മാത്രം വിരിച്ച് നക്ഷത്രങ്ങള്‍ നോക്കി കിടന്നത് ഒരപൂര്‍വ അനുഭവമായിരുന്നു.ജീവിതത്തിലെ ഏറ്റവും സുഖദായകമായ ഒരുറക്കമായിരുന്നു അന്നെനിക്ക് കിട്ടിയത്.
ജംറയിലെ കല്ലേറില്‍ ഉള്ളിലെ പിശാചുക്കളെ എറിഞ്ഞ് ഓടിക്കുകയായിരുന്നു.

തമ്പുകളുടെ നഗരിയായ മിനയില്‍ താമസിക്കുമ്പോള്‍ ഒരു നിമിഷം ഞാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള അഭയാര്‍ഥികളെപ്പറ്റി ചിന്തിച്ചു പോയി..

എത്ര കോടീശ്വരനാണെങ്കിലും ഹജ്ജിനു പോയാല്‍ ടെന്റില്‍ താമസിച്ചേ പറ്റൂ.
സൗദി രാജാവും,നാട്ടിന്‍പുറത്തെ ഏറ്റവും സാധാരണക്കാരനും ഹജ്ജ് വേളയില്‍ ധരിക്കുന്നത് ഒരേ പോലത്തെ വസ്ത്രങ്ങള്‍ ,ചെയ്യേണ്ടത് ഒരേ കര്‍മങ്ങള്‍.അവിടെ രാജാവോ , പ്രജയോ ഇല്ല.എല്ലാവരും ദൈവത്തിന്റെ അതിഥികള്‍ മാത്രം..

ഇസ്ലാം വിഭാവനം ചെയ്യുന്ന സമത്വത്തിന്റെയും സമഭാവനയുടെയും ഒരു പ്രായോഗിക ചിത്രമാണ് ഹജ്ജ്.